താമരശ്ശേരി : ദുരൂഹ സാഹചര്യത്തിൽ കാണാതായ മൂന്ന് വിദ്യാർത്ഥികളെ വയനാട്ടിലെ വനപ്രദേശത്ത് നിന്നും കണ്ടെത്തി. വ്യാഴാഴ്ച മുതൽ പോലീസിനെയും നാട്ടുകാരെയും ഒരുപോലെ മുൾമുനയിലാക്കിയ സംഭവത്തിന് ഒടുവിൽ സിനിമാറ്റിക് ക്ലൈമാക്സോടെ അവസാനമായെങ്കിലും കാര്യങ്ങൾ അത്ര പന്തിയല്ല. പത്താം ക്ലാസ് വിദ്യാർത്ഥിനിയും, ഇതേ സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളായ രണ്ട് ആൺകുട്ടികളുമാണ് കൃത്യമായ ആസൂത്രണത്തോടെ നാടുവിട്ടത്.
സിനിമയെ വെല്ലുന്ന പ്ലാനിങ് .
യാത്രയ്ക്കുള്ള പണം കണ്ടെത്താനായി സംഘത്തിലൊരാളുടെ 18,000 രൂപയോളം വിലവരുന്ന സ്മാർട്ട്‌ഫോൺ താമരശ്ശേരിയിലുള്ള ഒരു കടയിൽ 10,000 രൂപയ്ക്ക് വിൽക്കുകയായിരുന്നു. സൈബർ പോലീസിന്റെ അന്വേഷണം വഴിതിരിച്ചുവിടാനും തങ്ങളുടെ ലൊക്കേഷൻ കണ്ടെത്താതിരിക്കാനും മറ്റ് രണ്ട് മൊബൈൽ ഫോണുകൾ ഇവർ സ്വിച്ച് ഓഫ് ചെയ്തു. കാട്ടിൽ ദിവസങ്ങളോളം തങ്ങാൻ ലക്ഷ്യമിട്ട് ടാർപ്പായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി എന്നിവയുൾപ്പെടെയുള്ള സാധനങ്ങളും ഇവർ കരുതിയിരുന്നു.
വ്യാഴാഴ്ച രാവിലെ പതിവുപോലെ സ്കൂളിലേക്കെന്ന് പറഞ്ഞാണ് പതിനഞ്ചുകാരിയായ പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ കുട്ടി ക്ലാസിലെത്തിയില്ലെന്ന വിവരം അധ്യാപിക വിളിച്ചറിയിച്ചതോടെയാണ് വീട്ടുകാർ വിവരമറിയുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ സ്കൂളിന് സമീപമുള്ള റബ്ബർ തോട്ടത്തിൽ നിന്നും കുട്ടിയുടെ സ്കൂൾ യൂണിഫോം കണ്ടെത്തി. ഇതിനൊപ്പമാണ് മറ്റ് രണ്ട് വിദ്യാർത്ഥികളെയും ഇവർ ഉപയോഗിച്ചിരുന്ന രണ്ട് ഇരുചക്രവാഹനങ്ങളും കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്.
നിർണ്ണായകമായത് ആ ഒറ്റ ചിത്രം
സ്കൂളിന് സമീപമുള്ള പറമ്പിൽ മൂന്ന് വിദ്യാർത്ഥികളെയും അസ്വാഭാവിക സാഹചര്യത്തിൽ കണ്ട ഒരു റബ്ബർ ടാപ്പിങ് തൊഴിലാളി സംശയം തോന്നി പകർത്തിയ ചിത്രമാണ് കേസിൽ വഴിത്തിരിവായത്. സ്കൂൾ അധികൃതർക്ക് ലഭിച്ച ഈ ചിത്രത്തിൽ നിന്നും മൂവരും ഒരുമിച്ചാണ് പോയതെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ഇവർ ലക്കിടി ചുരം കടന്ന് വയനാട്ടിലേക്ക് പോയതായി കണ്ടെത്തുകയായിരുന്നു.
കാട്ടിലെ ഒളിവുജീവിതവും നാടകീയമായ പിടിയിലാകലും
വയനാട് വടുവൻചാലിലെ ചിത്രാഗിരി മേഖലയിൽ അഞ്ചേക്കറോളം വ്യാപിച്ചുകിടക്കുന്ന മലഞ്ചെരുവിലാണ് ഇവർ ടെന്റടിച്ച് താമസിച്ചിരുന്നത്. വിവരമറിഞ്ഞ് പോലീസും നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ചിത്രാഗിരി സ്കൂളിന് സമീപമുള്ള കാട്ടുപ്രദേശത്ത് വെച്ച് നാട്ടുകാർ ആദ്യം പ്ലസ് വൺ വിദ്യാർത്ഥിയെ കണ്ടെത്തി. പോലീസ് എത്തിയതറിഞ്ഞ് മറ്റ് രണ്ടുപേർ സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, നാട്ടുകാർ വാഹനങ്ങളിൽ പിന്തുടർന്ന് പാടിവയൽ ഭാഗത്തുവെച്ച് ഇവരെ സാഹസികമായി പിടികൂടുകയായിരുന്നു.
മൂന്ന് പേരെയും മേപ്പാടി പോലീസ് സ്റ്റേഷനിലെത്തിച്ച് ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. ഒളിച്ചോട്ടത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളും മറ്റ് പശ്ചാത്തലവും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
Look at the mess these kids are in... A 10th grader and two 12th graders were caught living in a tent in the forest with their mobile phones turned off
























